ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കണമെന്ന് വാദിച്ചവരാണ് ഇഎംഎസും സിപിഎം നേതാക്കളും. ഇപ്പോൾ ഇംഎംഎസിനെ തള്ളിപ്പറയുകയാണ് സിപിഎം. ലീഗിനെ ക്ഷണിക്കുന്നതൊക്കെ കൊള്ളാമെന്നും ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിലുള്ളത് പോകാതെ നോക്കണമെന്ന് മാത്രം സിപിഎമ്മിനെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടത് 1987 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ്. ഇഎംഎസിന്റേയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇഎംഎസ് തെറ്റായിരുന്നെന്ന് എം.വി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

സിപിഎമ്മിന്റെ നയരേഖയിലും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാൻ സിപിഎം തയാറാകുമോ. ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സിപിഎം ഇപ്പോൾ ആവശ്യപ്പെടുന്നത്. അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നതെന്ന് വി ഡി സതീശൻ പരിഹസിച്ചു.

യുഡിഎഫ് സുശക്തമാണ്. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സിപിഎമ്മിന് നൽകാനുള്ളത്. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പമാണ്. ഇപ്പോൾ അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.