ബിജെപി ഭരണത്തിൽ രാജ്യത്ത് ആദിവാസികൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിൽ രാജ്യത്ത് ആദിവാസികൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി നേതാവ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ആദിവാസികൾക്കും ദളിതർക്കുമെതിരേയുള്ള ബിജെപിയുടെ യഥാർഥ സമീപനമാണ് വ്യക്തമാക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിൽ ഒരു ബിജെപി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപിയുടെ വെറുപ്പിന്റെ അറപ്പുളവാക്കുന്ന യഥാർഥ മുഖമാണിതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മധ്യപ്രദേശിലെ സിദ്ധിയിലാണ് സംഭവം അരങ്ങേറിയത്. പ്രവേഷ് ശുക്ല എന്നയാളാണ് ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രവേഷ് ശുക്ല ബിജെപി എംഎൽഎ കേദർനാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം, പ്രവേഷ് ശുക്ല തന്റെ സഹായി അല്ലെന്നായിരുന്നു കേദർനാഥ് ശുക്ല എംഎൽഎ വ്യക്തമാക്കിയത്. ഇയാൾ പാർട്ടി പ്രവർത്തകൻ പോലുമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.