തെരുവുനായ ആക്രമണം; നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് മരണപ്പെട്ട നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനം. നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ജൂൺ 11നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ടത്. ഭിന്നശേഷിക്കാരനായ കുട്ടിയായിരുന്നു നിഹാൽ. കുട്ടിയ്ക്ക് സംസാരശേഷി ഇല്ലായിരുന്നു. ജൂൺ 11 ന് വൈകിട്ട് 5 മണിയോടെ ആണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് പരിശോധന നടത്തിയത്. ചോര വാർന്ന അനക്കമില്ലാത്ത നിലയിലായിരുന്നു കുട്ടി. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു.

സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ തെരുവുനായ ആക്രമിച്ചപ്പോൾ നിലവിളിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളും ദൃശ്യമായിരുന്നു.