ചെന്നായകൾ വേട്ടയാടാനായി കൂട്ടത്തോടെയാണ് ഇറങ്ങുന്നത്; പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി

ഇൻഡോർ: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പട്നയിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തെയാണ് സ്മൃതി ഇറാനി വിമർശിച്ചത്. പ്രതിപക്ഷകക്ഷികളുടെ യോഗം ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നില്ല. മറിച്ച് രാജ്യത്തെ ജനങ്ങളേയും രാജ്യത്തിന്റെ ഖജനാവിനെയുമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ചെന്നായകൾ വേട്ടയാടാനായി കൂട്ടത്തോടെയാണ് ഇറങ്ങുന്നത്. അവിടെയൊരു ഒത്തുചേരൽ നടന്നിരുന്നു. പക്ഷെ, യോഗത്തിന്റെ ലക്ഷ്യം മോദിയായിരുന്നില്ല മറിച്ച് നിങ്ങളും ഇന്ത്യയുടെ ഖജനാവുമായിരുന്നു. ഇൻഡോറിലെ പ്രമുഖ വനിതകളെ പരിപാടിയിൽ ക്ഷണിച്ചിരുന്നു. കലവറയ്ക്ക് മേൽ ഒരാൾ ദുഷ്ടലാക്കോടെ നോക്കുന്നത് വീട്ടമ്മയെ അറിയിച്ചാൽ ശത്രു അതോടെ തോറ്റുമടങ്ങുമെന്ന കാര്യം തനിക്കറിയാമെന്നും സ്്മൃതി ഇറാനി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ കുറിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു. മോദിയുടെ യുഎസ് സന്ദർശനത്തോടെ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിച്ചു. വിവിധ വിദേശ കമ്പനികൾ ഇന്ത്യയിലെ നിക്ഷേപത്തിനായി മുന്നോട്ടുവന്നിരിക്കുകയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.