ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം നിഷേധിച്ച് സെഷൻസ് കോടതി. മന്ത്രിയെ എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.
മന്ത്രിയെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കോടതി അനുവാദം നൽകുകയും ചെയ്തു. ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ ജയിൽ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. 15 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്‌സ്‌മെന്റ് ചോദിച്ചിരുന്നത്.
സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, സെന്തിൽ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് കാവേരി ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ അനസ്‌തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂവെന്ന് ഡോക്ടർമാർ വിശദമാക്കി.

