നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽ നിന്നും നെഹ്റുവിനെ വെട്ടി കേന്ദ്രം; ഇനി അറിയപ്പെടുക പുതിയ പേരിൽ

ന്യൂഡൽഹി: നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി ഇനി അറിയപ്പെടുക പുതിയ പേരിൽ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേര് ഇനി മുതൽ പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നായിരിക്കും. എൻ.എം.എം.എൽ. സൊസൈറ്റിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വ്യാഴാഴ്ചയാണ് യോഗം ചേർന്നത്.

സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സൊസൈറ്റിയുടെ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 29 പേരാണ് സൊസൈറ്റിയിൽ അംഗങ്ങളായുള്ളത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവർ സൊസൈറ്റിയിൽ ഉൾപ്പെടുന്നുണ്ട്. പേരുമാറ്റാനുള്ള നിർദേശത്തെ യോഗത്തിൽ രാജ്നാഥ് സിങ് സ്വാഗതം ചെയ്തു. എല്ലാ പ്രധാനമന്ത്രിമാരേയും ഉൾക്കൊള്ളുന്നതിലൂടെ സ്മരണകളെ ജനാധിപത്യവത്കരിക്കുന്നുവെന്ന് എൻ.എം.എം.എൽ. എക്സിക്യൂട്ടീ വ് കൗൺസിൽ ചെയർമാൻ നൃപേന്ദ്ര മിശ്രയും പ്രതികരിച്ചു.

വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തി. അൽപ്പത്തരവും പ്രതികാരവുമായ നടപടിയെന്നാണ് ജയറാം രമേശ് വ്യക്തമാക്കിയത്.