ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തണം; മാധ്യമങ്ങളോട് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എഫ്ഐ നേതാവിനെതിരെ വാര്‍ത്ത നല്‍കിയതില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.

‘മാദ്ധ്യമങ്ങള്‍ക്ക് പ്രശ്നം സംഭവിക്കുമ്പോഴെങ്കിലും മാദ്ധ്യമങ്ങള്‍ പ്രതികരിക്കണം. ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രമക്കേടുകളില്‍ പുതുമയൊന്നുമില്ല. അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ അസിസ്റ്റന്റ് പ്രൊഫസറാകുന്നു, തിരഞ്ഞെടുപ്പിന് മത്സരിക്കാത്തവര്‍ ജയിക്കുന്നു’- ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിനായി എത്തിയ കെ.വിദ്യയ്ക്കൊപ്പം പ്രമുഖ എസ്എഫ്‌ഐ നേതാവുണ്ടായിരുന്നു എന്നത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ടാം തീയതി രാവിലെയാണ് വിദ്യയും സുഹൃത്തും വെളുത്ത സ്വിഫ്റ്റ് കാറില്‍ അട്ടപ്പാടി കോളജില്‍ എത്തിയത്. വിദ്യയെ ഡ്രോപ്പ് ചെയ്ത വ്യക്തി ഉടന്‍തന്നെ കോളേജിന് പുറത്തേക്ക് പോയി. ശേഷം ഉച്ചയ്ക്ക് 12.30 ഓടെ തിരികെ വീണ്ടും കോളേജിലെത്തി വിദ്യയെ കാറില്‍ കയറ്റുകയായിരുന്നു.