മോന്‍സന്റെ കയ്യില്‍ നിന്നും സുധാകരന്‍ പണം വാങ്ങുന്നത് കണ്ടു; വെളിപ്പെടുത്തലുമായി മോന്‍സന്റെ ഡ്രൈവര്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി മോന്‍സന്റെ കയ്യില്‍നിന്നും പത്ത് ലക്ഷം രൂപ വാങ്ങുന്നത് താന്‍ കണ്ടെന്ന് മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവര്‍ അജിത്തിന്റെ വെളിപ്പെടുത്തല്‍. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് വ്യക്തമാക്കി.

‘മുഖ്യമന്ത്രിയുടെ പിഎസിനെതിരായ മോന്‍സന്റെ പരാമര്‍ശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. മോന്‍സന്‍ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനും ഇഡിക്കും രണ്ടു മാസം മുന്‍പ് മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയ, സിനിമാ, പൊലീസ് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് മോന്‍സന്‍ മാവുങ്കല്‍ പണം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിനിമാ നിര്‍മാതാവ് സാബു ചെറിയാന്‍ എന്നയാള്‍ക്ക് മോന്‍സന്‍ സാര്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു. അതുപോലെ ഡിഐജി സുരേന്ദ്രന്‍ സാറിന് 15 ലക്ഷം രൂപ, സുധാകരന്‍ സാറിന് 10 ലക്ഷം രൂപ. ഇതെക്കൊയാണ് ഞാന്‍ മൊഴിയായി നല്‍കിയത്. ബാക്കിയുള്ളവര്‍ സിനിമാ മേഖലയില്‍നിന്നാണ്. കെ. സുധാകരന് പണം നല്‍കുന്നത് ഞാന്‍ നേരിട്ടു കണ്ടതാണ്. കേസ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ത്തന്നെ ഇക്കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞിരുന്നു. അന്ന് ഇതെന്താണു പുറത്തു വരാത്തതെന്ന് അറിയില്ല. അനൂപേട്ടന്‍ (കേസിലെ പരാതിക്കാരില്‍ ഒരാള്‍) തന്ന 25 ലക്ഷത്തില്‍ നിന്നാണ് സുധാകരന്‍ സാറിന് 10 ലക്ഷം കൊടുത്തത്. ഡല്‍ഹിയിലെ ഫിനാന്‍സ് കമ്മിറ്റിയില്‍ അടയ്ക്കാനുള്ള പണമാണെന്നാണു പറഞ്ഞത്. അപ്പോഴേയ്ക്കും അനൂപേട്ടന്‍ കുറേ പണം മോന്‍സന്‍ സാറിന് കൊടുത്തിരുന്നു. പിന്നീട് വിശ്വാസം കുറഞ്ഞതോടെയാണ്, അനൂപിനു വിശ്വാസമുള്ള ആളോടു തന്നെ സംസാരിച്ചതിനുശേഷം പണം തന്നാല്‍ മതിയെന്ന് മോന്‍സന്‍ സാര്‍ പറഞ്ഞത്. അങ്ങനെ സുധാകരന്‍ സാര്‍ വീട്ടിലുള്ള ദിവസം മോന്‍സന്‍ സാര്‍ അനൂപേട്ടനെ വിളിച്ചുവരുത്തി. അന്ന് 25 ലക്ഷം രൂപയുമായാണ് അനൂപേട്ടന്‍ വന്നത്. 25 ലക്ഷം രൂപ വാങ്ങിയ കാര്യം സുധാകരന്‍ സാറിന് അറിയില്ല. അദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് കൊടുത്തത്. ബാക്കി 15 ലക്ഷം മോന്‍സന്‍ സാര്‍ എടുത്തു. അന്ന് മോന്‍സന്‍ സാര്‍ സുധാകരന്‍ സാറിന്റെ കയ്യില്‍ത്തന്നെയാണ് 10 ലക്ഷം രൂപ കൊടുത്തത്. അത് എണ്ണിയത് ഞാനും ജോഷി എന്ന സ്റ്റാഫും ചേര്‍ന്നാണ്. 25 ലക്ഷത്തില്‍ 15 ലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തി അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ മാറ്റിവച്ചു. പിന്നീട് മോന്‍സന്‍ സാര്‍ വന്നപ്പോള്‍ അത് അദ്ദേഹത്തെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രി സാറിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് മോന്‍സന്‍ സാറുമായി ബന്ധമുണ്ടെന്നൊക്കെ സുധാകരന്‍ സാര്‍ ഇന്നലെ പറയുന്നതു കേട്ടു. മോന്‍സന്‍ സാറിന്റെ 20 ഫോണ്‍ പരിശോധിച്ചാലും അതില്‍നിന്ന് അങ്ങനെയൊരു നമ്പര്‍ പോലും കിട്ടില്ല. മോന്‍സന്‍ സാര്‍ മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ പല വഴികളും നോക്കിയിരുന്നു. പക്ഷേ അവിടെ എത്താനായില്ല. അതുകഴിഞ്ഞ് പ്രധാനമന്ത്രിയിലേക്കും എത്താന്‍ ചില വഴികളൊക്കെ നോക്കിയിരുന്നു. അതും എത്താനായില്ല. അപ്പോഴേക്കും അറസ്റ്റിലായി’-അജിത് കൂട്ടിച്ചേര്‍ത്തു.