പങ്കില്ലാത്ത കാര്യത്തില്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല; വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി ബിന്ദു

തിരുവനന്തപുരം: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട മാര്‍ക് ലിസ്റ്റ് വിവാദത്തിലും വ്യാജരേഖ വിവാദത്തിലും പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

മന്ത്രിയുടെ വാക്കുകള്‍

‘മഹാരാജാസ് കോളേജ് എന്‍ഐആര്‍എഫ് റാങ്കിങില്‍ ഉന്നത സ്ഥാനമുള്ള സംസ്ഥാനത്തെ മഹിതമായ പാരമ്പര്യമുള്ള കലാലയം. അതിന്റെ സത്‌പേരിന് കളങ്കം വരരുത്. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആര്‍ഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്നാണ് സൂചിപ്പിക്കുന്നത്. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞു. ആര്‍ഷോയുടെ പേര് എങ്ങിനെ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് പരിശോധിക്കണം. അയാള്‍ക്ക് പങ്കില്ലാത്ത കാര്യത്തില്‍ അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല. ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സമാനമായ വേറെയും ചില തെറ്റുകള്‍ വന്നിട്ടുണ്ടെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. അക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണം. ഒരു ചെറുപ്പക്കാരന്‍ ഒട്ടും തെറ്റ് ചെയ്യാതെ ഇങ്ങനെ ചിത്രീകരിക്കുന്നത് മോശമാണ്. സര്‍ക്കാര്‍ തലത്തില്‍ അക്കാര്യത്തില്‍ അന്വേഷണം നടത്തും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന് പൊതുവില്‍ ഒരു കീര്‍ത്തിയുണ്ട്. അതിനാലാണ് മഹാരാജാസ് കോളേജ് സേവനം തുടര്‍ന്നതെന്ന് കരുതുന്നു. മഹാരാജാസ് കോളേജോ പ്രിന്‍സിപ്പലോ വ്യാജരേഖ കേസില്‍ കുറ്റക്കാരല്ല. വിദ്യയാണ് തെറ്റ് ചെയ്തത്. അക്ഷന്തവ്യമായ തെറ്റാണ്. പൊലീസ് അന്വേഷണം ആ സംഭവത്തില്‍ നടക്കുന്നുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുതിര്‍ന്ന വ്യക്തിയാണ് വിദ്യ. അങ്ങിനെയൊരാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ അതിന്റെ കുറ്റം അവരില്‍ അത് നിക്ഷിപ്തമാണ്. ഞാനൊരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയുടെ പിഎച്ച്ഡി പ്രവേശന വിഷയത്തില്‍ വൈസ് ചാന്‍സലറെ വിളിച്ചിരുന്നു. സിന്റിക്കേറ്റിന്റെ ലീഗല്‍ സബ് കമ്മിറ്റി അക്കാര്യം അന്വേഷിക്കുന്നുണ്ട്. സംവരണം പാലിക്കപ്പെടേണ്ടതാണ്. ഓരോ സര്‍വകലാശാലയ്ക്കും ഓരോ നിയമമാണ് പിഎച്ച് ഡി പ്രവേശനത്തിലുള്ളത്. അത് പരിശോധിക്കുന്നുണ്ട്. കാലടി സര്‍വകലാശാലയോട് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’