ബൂട്ടഴിച്ച് സ്‌ളാട്ടന്‍

മിലാന്‍: യൂറോപ്യന്‍ ഫുട്ബാളിലെ വമ്ബന്‍ ക്‌ളബുകള്‍ക്ക് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെയായി പന്തുതട്ടിയ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ച് ബൂട്ടഴിച്ചു.

കഴിഞ്ഞ രാത്രി ഇറ്റാലിയന്‍ ക്‌ളബ് എ.സി മിലാന്റെ സെരി എയിലെ അവസാന മത്സരത്തിന് ശേഷമാണ് 41കാരനായ സ്‌ളാട്ടന്‍ വികാരപരമായ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈ സീസണില്‍ പരിക്കുമൂലം നാലുമത്സരങ്ങളില്‍ മാത്രമാണ് സ്‌ളാട്ടന് കളിക്കാന്‍ കഴിഞ്ഞിരുന്നത്.

1999ല്‍ സ്വീഡിഷ് ക്‌ളബ് മാല്‍മോയിലൂടെ പ്രൊഫഷണല്‍ രംഗത്തേക്ക് എത്തിയ സ്‌ളാട്ടണ്‍ ഡച്ച് ക്‌ളബ് അയാക്‌സ്,ഇറ്റാലിയന്‍ ക്‌ളബുകളായ യുവന്റസ്,ഇന്റര്‍ മിലാന്‍, സ്പാനിഷ് ക്‌ളബ് ബാഴ്‌സലോണ, ഇപ്പോള്‍ കളിയവസാനിപ്പിച്ച എ.സി മിലാന്‍, ഫ്രഞ്ച് ക്‌ളബ് പി.എസ്.ജി, ഇംഗ്‌ളീഷ് ക്‌ളബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അമേരിക്കന്‍ ക്‌ളബ് ലോസാഞ്ചലസ് ഗാലക്‌സി എന്നിവരുടെയെല്ലാം കുപ്പായമണിഞ്ഞു. 2020ലാണ് എ.സി മിലാനില്‍ വീണ്ടുമെത്തിയത്. വിവിധ ക്‌ളബുകള്‍ക്കായി കളിച്ച 637 മത്സരങ്ങളില്‍ നിന്ന് 405 ഗോളുകളും നേടി.