ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നത് ഒരു പാഠ്യേതര പ്രവർത്തനങ്ങളെയും ബാധിക്കില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: ശനിയാഴ്ച പ്രവർത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു പാഠ്യേതര പ്രവർത്തനങ്ങളെയും ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നത് ബാധിക്കില്ല. സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയപ്രകാരമാണ് 220 അധ്യയനദിനങ്ങളാക്കുന്നത്. ഏത് അധ്യാപക സംഘടനയ്ക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ അധ്യയന ദിവസം അനിവാര്യമാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പ്രാധാന്യം നൽകുന്നതിനാലാണ് 210 പ്രവർത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകർത്താവാകണമെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.