തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ജൂൺ മാസത്തിൽ ഈടാക്കാനാണ് കെഎസ്ഇബി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ഒമ്പത് പൈസയ്ക്ക് പുറമെയാണിത്. അതേസമയം, മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ സർചാർജിൽ നിന്ന് ഒഴിവാക്കി. ഇന്ന് മുതൽ 19 പൈസയാണ് സർചാർജ് ഇനത്തിൽ നൽകേണ്ടത്.
യൂണിറ്റിന് നാൽപ്പത്തിനാല് പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷ നൽകിയിരുന്നത്. എന്നാൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോർഡിന് പരമാവധി കൂട്ടാവുന്ന തുക പത്തുപൈസയായി കുറച്ച പശ്ചാത്തലത്തിലാണ് ഇത്രയും കുറഞ്ഞ വർധന. നിലവിൽ ഈടാക്കുന്ന ഒമ്പത് പൈസ സർചാർജ് ഒക്ടോബർ വരെ തുടരാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനം വന്നതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് പത്ത് പൈസ കൂടി കൂട്ടാൻ കെഎസ്ഇബി തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈ മാസം മുതൽ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളിൽ സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫ് നൽകുന്നവരെയും പത്ത് പൈസ സർചാർജിൽ നിന്ന് ഒഴിവാക്കി.