500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധനവ്; കണക്കുകൾ പുറത്തുവിട്ട് ആർബിഐ

മുംബൈ: രാജ്യത്തെ ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിൽ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 14.6% വർധിച്ചെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2023 സാമ്പത്തിക വർഷത്തിൽ ലഭിച്ച കള്ളനോട്ടുകൾ 91,110 എണ്ണമാണ്. ഇതേ കാലയളവിൽ കണ്ടെത്തിയ 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 28% കുറയുകയും ചെയ്തു. 9,806 എണ്ണമാണ് ഇക്കാലയളവിൽ കണ്ടെത്തിയ 2000 രൂപയുടെ കള്ള നോട്ടുകൾ.

ബാങ്കിംഗ് മേഖലയിൽ നിന്ന് കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ (എഫ്ഐസിഎൻ) എണ്ണം മുൻ സാമ്പത്തിക വർഷത്തിലെ 2,30,971 എണ്ണത്തിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 2,25,769 എണ്ണമായി കുറഞ്ഞു. 20 രൂപയുടെ കള്ളനോട്ടുകളിൽ 8.4% വർധനയും 500 രൂപയുടെ (പുതിയ ഡിസൈൻ) മൂല്യത്തിൽ 14.4% വർധനയും ഉണ്ടായിട്ടുണ്ടെനന് 2022-23 ലെ ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 10, 100, 2,000 രൂപ നോട്ടുകളുടേതായി കണ്ടെത്തിയ കള്ളനോട്ടുകളുടെ എണ്ണം യഥാക്രമം 11.6%, 14.7%, 27.9% എന്നിങ്ങനെ കുറഞ്ഞുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.