തെളിവ് ലഭിക്കാതെ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി പോലീസ്. കേസിൽ ബ്രിജ് ഭൂഷനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണ് ഡൽഹി പോലീസ്.

കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ബ്രിജ് ഭൂഷൺ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. അതേസമയം, കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ഗുസ്തി താരങ്ങളും കർഷക സംഘടനകളും വ്യക്തമാക്കുന്നത്.

അതേസമയം, വിഷയത്തിൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇടപെടൽ നടത്തി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടു.