ബ്രിജ് ഭൂഷണെതിരെയുള്ള പരാതി ഗൗരവ സ്വഭാവമുള്ളത്; ലൈംഗിക പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പൊലീസ്. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെയുള്ള പരാതി ഗൗരവ സ്വഭാവമുള്ളതെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റോസ് അവന്യൂ കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

പരാതിക്കാർക്ക് തൽസ്ഥിതി റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ജൂൺ 27ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലിന് മുമ്പാകെയാണ് അന്വേഷണ സംഘം കോടതിയുടെ നിർദേശപ്രകാരം മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

7 വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷന് എതിരെ ലൈംഗിക അതിക്രമ പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടുന്നു. തുടർന്ന് ഇയാൾക്കെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബ്രിജ്ഭൂഷന് എതിരെ നടപടികൾ ഉണ്ടാകാതെ വന്നതോടെ ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചു. കർഷകരും സമരത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.