പിണറായി വിജയന് അഴിമതിക്കെതിരെ സംസാരിക്കാൻ എന്താണ് അവകാശം; ചോദ്യവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ പ്രതിയായ പിണറായി വിജയന് അഴിമതിക്കെതിരെ സംസാരിക്കാൻ എന്താണ് അവകാശമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എമ്പ്രാൻ അൽപം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

അഴിമതിക്ക് കുട പിടിക്കുന്ന മുഖ്യൻ ഭരിക്കുന്നിടത്തോളം ഉദ്യോഗസ്ഥർ അഴിമതിക്കാരാവുമെന്നും ചെന്നിത്തല വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കാലുമാറ്റങ്ങൾക്കും കൂറുമാറ്റങ്ങൾക്കും മടിയില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തിൽ ഒരു കോൺഗ്രസ് നേതാവും കാലുമാറിപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അങ്ങനെ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്. ഉമ്മൻ ചാണ്ടി ഒരിക്കലും സ്ഥാനത്തിന് പിന്നാലെ പോകാത്ത നേതാവാണ്. ഞാനും ഉമ്മൻ ചാണ്ടിയും തമ്മിൽ മത്സരം ഉണ്ടായിട്ടില്ലെന്നും തന്നെ പ്രതിപക്ഷ നേതാവാക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും ചെന്നിത്തല അറിയിച്ചു.

ഒരു സ്ഥാനമില്ലെങ്കിലും താൻ പാർട്ടിക്കായി പ്രവർത്തിക്കും. ചിരിക്കുന്നവരാരും സ്‌നേഹിതരല്ല. പിന്നിൽ നിന്ന് കുത്തുന്നവരെ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.