മഴക്കാലമടുത്തു: ഡെങ്കിപ്പനിയെ പ്രതിരോധിക്കാം

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, അടഞ്ഞു കിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ആക്രി കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയുടെ അകത്തും പുറത്തും, ടെറസ്സിലുമുള്ള കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനായി ഡ്രൈ ഡേ ദിനാചരണം നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) അറിയിച്ചു.

അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോടുകൾ എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കുകയും കൊതുക് പെരുകുന്നതിന് ഇടയാക്കുകയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പു വരുത്തണം. വീടിന്റെ സൺഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകൾ, മരപ്പൊത്തുകൾ, മുളങ്കുറ്റികൾ, അങ്കോലച്ചെടി, പൈനാപ്പിൾച്ചെടി എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

വീടിനുള്ളിൽ വെള്ളം നിറച്ച കുപ്പികളിൽ വളർത്തുന്ന അലങ്കാരച്ചെടികൾ ഒഴിവാക്കുക. വിറകും മറ്റും മൂടിയിടുന്ന പ്ലാസ്റ്റിക് ഷീറ്റുകളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ശുദ്ധജലസംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുക് കടക്കാത്തവിധം മൂടിവെയ്ക്കണം. കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരം മറഞ്ഞിരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണം. രാവിലെയും വൈകുന്നേരവും കൊതുക് കടക്കാതിരിക്കാനായി വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. തുണികൾ, കർട്ടനുകൾ, എന്നിവിടങ്ങളിലുള്ള കൊതുകുകളെ നശിപ്പിക്കണം. പനിയുണ്ടായാൽ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങി കഴിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി.