ഇപ്പോള്‍ വംശീയവാദികളുടെ ലീഗാണിത്; പൊട്ടിത്തെറിച്ച് വിനീഷ്യസ് ജൂനിയര്‍

മാഡ്രിഡ്: വലെന്‍സിയയ്ക്കെതിരായ തോല്‍വിയില്‍ കടുത്ത വംശീയാക്രമണവും അധിക്ഷേപവുമാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെ നടക്കുന്നത്. മത്സരത്തിന് ശേഷം കരഞ്ഞുകൊണ്ടായിരുന്നു താരം ഗ്രൗണ്ട് വിട്ടത്.

ഇത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ സംഭവമല്ലെന്ന് വിനീഷ്യസ് പറഞ്ഞു. ലാലിഗയില്‍ വംശീയത സാധാരണ സംഭവമാണ്. ടൂര്‍ണമെന്റും (സ്പാനിഷ് ഫുട്ബോള്‍) ഫെഡറേഷനും ഇതൊരു സ്വാഭാവിക സംഗതിയായാണ് കരുതുന്നത്. അതുകൊണ്ടു തന്നെ എതിരാളികള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിനീഷ്യസ് ചൂണ്ടിക്കാട്ടി. പണ്ട് റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയുടെയുമെല്ലാം പേരില്‍ അറിയപ്പെട്ട ലീഗാണ്. ഇപ്പോള്‍ വംശീയവാദികളുടെ ലീഗാണിത്. എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്ത രാജ്യമാണിത്. എന്നോട് അംഗീകരിക്കാന്‍ കഴിയാത്ത സ്പെയിനുകാര്‍ ക്ഷമിക്കണം. ഇപ്പോള്‍ ബ്രസീലില്‍ വംശീയവാദികളുടെ രാജ്യമായാണ് സ്പെയിന്‍ അറിയപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍, ഓരോ ആഴ്ചയും ഇതിങ്ങനെ സംഭവിക്കുമ്‌ബോള്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ ഞാന്‍ അശക്തനാണ്-വിനീഷ്യസ് തുറന്നടിച്ചു.

അതേസമയം, വിനീഷ്യസിനെതിരായ വംശീയാധിക്ഷേപത്തില്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (സി.ബി.എഫ്) രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഇനിയും എത്രകാലം ഇത് അനുഭവിക്കണം? 21-ാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഇത്തരം സംഭവങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരുന്നു. വംശീയത നിലനില്‍ക്കുന്നിടത്ത് സന്തോഷമില്ല. വംശീയ ക്രൂരതകളെ എത്രകാലം മാനുഷികകുലം ഇങ്ങനെ കാഴ്ചക്കാരനെപ്പോലെ നോക്കില്‍ക്കുമെന്നും സി.ബി.എഫ് പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസ് ചോദിച്ചു.