സെക്രട്ടേറിയറ്റ് വളഞ്ഞ് യു.ഡി.എഫും ബി.ജെ.പിയും; പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫും ബി.ജെ.പിയും സെക്രട്ടേറിയേറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിച്ചു. നഗരത്തിലെ പല റോഡുകളിലും ഗതാഗതം നിലച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷഭരിതമായി.

അതേസമയം, സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിനിടെ വൈദ്യുതി ചാര്‍ജ് വര്‍ധന, ബജറ്റില്‍ ജനദ്രോഹ നിലപാടുകള്‍, എ.ഐ. ക്യാമറ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ്. സമരം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിക്കുകയാണ് യുഡിഎഫ്. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും പ്രതിഷേധക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗെയ്റ്റിലൂടെ മാത്രമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രവേശനമുള്ളത്.

യു.ഡി.എഫ് സമരം വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എം.എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിന്റെ മുന്‍നിരയിലുണ്ട്.