ആഗോള സാംസ്‌കാരിക വിനിമയ മാധ്യമങ്ങളാണ്‌ ഇന്ത്യയിലെ മ്യൂസിയങ്ങള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മ്യൂസിയങ്ങള്‍ ആഗോള സാംസ്‌കാരിക വിനിമയ മാധ്യമങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഇന്റര്‍നാഷണല്‍ മ്യൂസിയം എക്‌സ്‌പോ-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുവാക്കള്‍ക്ക് കണ്ടുപോകാനുള്ള ഇടങ്ങള്‍ മാത്രമല്ല മ്യൂസിയങ്ങള്‍. തൊഴില്‍ അവസരങ്ങളുടെ ഹബ്ബ് കൂടിയാണ് ഇവ. പ്രാദേശികവും ഗ്രാമീണവുമായ മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ വനവാസി സമൂഹത്തിന്റെ ധീരമായ സംഭാവനകളുടെ സ്മരണയ്ക്കായി 10 പ്രത്യേക മ്യൂസിയങ്ങള്‍ നിര്‍മ്മിക്കും. ഗോത്രവര്‍ഗ വൈവിധ്യത്തിന്റെ സമഗ്രമായ കാഴ്ച ഒരുക്കുന്ന സവിശേഷ സംരംഭമായിരിക്കുമിത്. അധിനിവേശ ശക്തികളുടെ ആക്രമണത്തില്‍ പൗരാണികമായ പല കൈയെഴുത്ത് പ്രതികളും ഗ്രന്ഥശാലകളും കത്തിക്കപ്പെട്ടു, ഇത് ഭാരതത്തിന് മാത്രമല്ല, മുഴുവന്‍ ലോകത്തിനും മനുഷ്യരാശിക്കും വലിയ നഷ്ടമാണ്. അമൃത് മഹോത്സവത്തില്‍ ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മള്‍. സാംസ്‌കാരിക രേഖകളുടെ സംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശരിയായ ശ്രമങ്ങള്‍ നടക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ അവബോധമില്ലായ്മയ്ക്ക് കാരണമായി’- അദ്ദേഹം ചൂണ്ടിക്കാട്ടി.

47-ാമത് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായാണ് അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ‘മ്യൂസിയങ്ങള്‍, സുസ്ഥിരത, ക്ഷേമം’ എന്നതാണ് ഈ വര്‍ഷത്തെ തീം. ഇന്റര്‍നാഷണല്‍ മ്യൂസിയം എക്‌സ്‌പോയുടെ ചിഹ്നം, ‘എ ഡേ അറ്റ് ദി മ്യൂസിയം’ എന്ന ഗ്രാഫിക് നോവല്‍, ഇന്ത്യന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറി, കര്‍ത്തവ്യപഥിന്റെ പോക്കറ്റ് മാപ്പ്, മ്യൂസിയം കാര്‍ഡുകള്‍ എന്നിവയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു.