തിരുവനന്തപുരം: 2025-ഓടെ കേരളത്തിൽ അതിദരിദ്ര വിഭാഗം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമാക്കുകകയാണ് ലക്ഷ്യം. ഇതിനായി നമ്മുടെ നാടും ജനങ്ങളും ഐക്യത്തോടെ നിൽക്കണം. സംസ്ഥാനത്ത് 64006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ട്. അവരെ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനിയുള്ള നാളുകളിൽ കേരളം ഏറ്റെടുക്കാൻ പോകുന്നത്. എല്ലാവരും ഏകോപിതമായി ഈ ദൗത്യം ഏറ്റെടുക്കണം. 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്ര കുടുംബമായി അവശേഷിക്കരുത് എന്നാണു ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ നൽകിയ വീടുകളുടെ എണ്ണം 3.70 ലക്ഷമായി. ഇതിനർഥം കേരളത്തിലെ 3 ലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുകയാണ്. നേരത്തെ ഇത് സ്വപ്നം കാണാൻ കഴിയാത്തതാണ്. ഇത് അവരിൽ വലിയ ഊർജം പകരുന്നു. ഇത് സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് വഴി വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

