‘അചഞ്ചലമായ ധൈര്യത്തോടെ പുറപ്പെടുന്നു’; പദയാത്രയുമായി സച്ചിന്‍ പൈലറ്റ്‌

ജയ്പൂര്‍: ട്വിറ്ററില്‍ അചഞ്ചലമായ ധൈര്യത്തോടെ പുറപ്പെടുകയാണെന്ന് കുറിച്ച ശേഷം ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ പദയാത്ര.

സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ അഴിമതിയോടുള്ള നിലപാട് തുറന്ന് കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് സച്ചിന്‍ അജ് മീര്‍ നിന്ന് ജയ്പൂര്‍ വരെ അഞ്ച് ദിവസം നീളുന്ന പദയാത്ര യാത്ര തുടങ്ങിയത്. ഇത് ബി ജെ പി നേതാക്കളുടെ അഴിമതികള്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.എന്നാല്‍, യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായെങ്കിലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സച്ചിന്‍ പൈലറ്റിന്റേത്.

അതേസമയം, സച്ചിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് നേതൃത്വം സൂചന നല്‍കിയതിനിടയിലാണ് നാളെ യോഗം ചേരാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ് ജിന്ദര്‍ സിംഗ് രണ്‍ധാവയുടെ റിപ്പോര്‍ട്ട് നാളെ ചേരുന്ന യോഗം പരിശോധിക്കും. നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതിലും ഹൈക്കമാന്‍ഡില്‍ രണ്ടഭിപ്രായമുണ്ട്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്ത് പോകില്ലെന്ന് സച്ചിന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.