രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കില്‍ പൊലീസ് അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ?: സുരേഷ് ഗോപി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ആരോപിച്ചു.

‘സംഭവത്തില്‍ പൊലീസിന് ദീര്‍ഘവീക്ഷണം ഇല്ലാതെ പോയി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി? രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കില്‍ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ? ആ വന്ന പൊലീസുകാരില്‍ ഒരാളുടെ, അല്ലെങ്കില്‍ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കില്‍ അവര്‍ ഈ പറയുന്ന 50 മീറ്റര്‍ അല്ലെങ്കില്‍ 100 മീറ്റര്‍ വിട്ടു നില്‍ക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ’- സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്നലെയാണ് പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ എസ്.സന്ദീപിന്റെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്.