കുതിപ്പുമായി മുംബൈ ഇന്ത്യന്‍സ്‌

മുബൈ: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് മുംബയ് ഇന്ത്യന്‍സ്. 35 പന്തുകളില്‍ ഏഴുഫോറും ആറു സിക്‌സുമടിച്ച സൂര്യകുമാര്‍ യാദവും 34 പന്തുകളില്‍ നാലുഫോറും മൂന്ന് സിക്‌സുമടക്കം 52 റണ്‍സുമടിച്ച നേഹല്‍ വധേരയുമാണ് മുംബയ്ക്ക് സൂപ്പര്‍ ചേസിംഗ് ജയം നല്‍കിയത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബി അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ നായകന്‍ ഫാഫ് ഡുപ്‌ളെസിയുടെയും (65), ഗ്‌ളെന്‍ മാക്‌സ്വെല്ലിന്റെയും (68) ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. ദിനേഷ് കാര്‍ത്തിക് 30 റണ്‍സടിച്ചു. ഓപ്പണറായി ഇറങ്ങിയ വിരാട് കൊഹ്ലിയെ(1) ആദ്യ ഓവറില്‍ത്തന്നെ ബ്രെന്‍ഡോര്‍ഫ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കയ്യിലെത്തിച്ചിരുന്നു.മൂന്നാം ഓവറില്‍ അനുജ് റാവത്തിനെയും (6) ബ്രെന്‍ഡോര്‍ഫ് മടക്കി അയച്ചതോടെ ആര്‍.സി.ബി 16/2 എന്ന നിലയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡുപ്‌ളെസിയും മാക്‌സ്വെല്ലും ചേര്‍ന്ന് അടിച്ചുകൂട്ടിയ 120 റണ്‍സ് അവരെ അപകടത്തില്‍ നിന്ന് രക്ഷിച്ചു. 33 പന്തുകളില്‍ എട്ടുഫോറും നാലുസിക്‌സും പായിച്ച മാക്‌സ്വെല്‍ 13-ാം ഓവറിലാണ് പുറത്തായത്. അടുത്ത ഓവറില്‍ മഹിപാല്‍ ലോമോറും (1) മടങ്ങി.15-ാം ഓവറിലാണ് ഡുപ്‌ളെസി കൂടാരം കയറിയത്. 41 പന്തുകള്‍ നേരിട്ട ആര്‍.സി.ബി നായകന്‍ അഞ്ചു ഫോറും മൂന്ന് സിക്‌സുമടിച്ചു. തുടര്‍ന്നായിരുന്നു കാര്‍ത്തിക്കിന്റെ പോരാട്ടം.

ഈ സീസണിലെ ആറാം വിജയത്തോടെ മുംബയ്ക്ക് 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റായി.16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റാന്‍സാണ് ഒന്നാം സ്ഥാനത്ത്. 13 പോയിന്റുമായി ചെന്നൈ രണ്ടാമതായി. ആറാം തോല്‍വി വഴങ്ങിയ ആര്‍.സി.ബി 10 പോയിന്റുമായി ഏഴാം സ്ഥാനത്തായി.