ഗംഭീരം ഡല്‍ഹി

ബാംഗ്ലൂര്‍: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 7 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി.

മറുപടിക്കിറങ്ങിയ ഡല്‍ഹി 20 പന്ത് ബാക്കി നില്‍ക്കെ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (187/3). 45 പന്തില്‍ 8 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്. റൂസോ ( പുറത്താകാതെ 22 പന്തില്‍ 35), ഡേവിഡ് വാര്‍ണര്‍ (22), മിച്ചല്‍ മാര്‍ഷ് (26), എന്നിവരും തിളങ്ങി.

നേരത്തെ ഓപ്പണറായിറങ്ങി നങ്കൂരമിട്ട വിരാട് കൊഹ്‌ലിയുടേയും (46 പന്തില്‍ 55), അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മഹിപാല്‍ ലോംറോറിന്റെയും (29 പന്തില്‍ 54,6 ഫോര്‍. 3സിക്‌സ്) അര്‍ദ്ധ സെഞ്ച്വറികളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ ഫാഫ് ഡുപ്ലെസിസും (32 പന്തില്‍ 45) മികച്ച പ്രകടനം കാഴ്ചവച്ചു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.