ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഞെട്ടിക്കുന്നത്; സമാധാനം പുനഃസ്ഥാപിക്കണമെന്നും സി ബി സി ഐ

ഇംഫാല്‍: മണിപ്പുര്‍ കലാപത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ഞെട്ടിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറഖന്‍സ് ഓഫ് ഇന്ത്യ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

മൂന്ന് പള്ളികള്‍ കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ഏറെ വൈകിയാണ് കലാപം തടയുന്നതില്‍ മണിപ്പൂര്‍ പൊലീസ് ഇടപെട്ടത്. വിഷയത്തില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സി ബി സി ഐ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളില്‍ നിരവധി പള്ളികളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതിനാല്‍ മണിപ്പൂരില്‍ സെക്ഷന്‍ 355 ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മണിപ്പൂരില്‍ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച ഇംഫാലില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിച്ച ശേഷം ബംഗളൂരുവില്‍ എത്തിക്കും.