ചരിത്ര മുഹൂര്‍ത്തം; ബ്രിട്ടന്റെ പുതിയ ഭരണാധികാരിയായി ചാള്‍സ് മൂന്നാമന്‍

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്. പാരമ്പര്യവും പുതുമയും നിറഞ്ഞ അഞ്ച് ഘട്ടമായിട്ടായി നടന്ന ചടങ്ങുകളാണ് ചാള്‍സിന്റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്‍മാര്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ്ചടങ്ങില്‍ പങ്കെടുത്തത്. 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

അതേസമയം, എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ മകനായ ചാള്‍സ് മൂന്നാമന്റെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാള്‍സിന്റേത്. കഴിഞ്ഞ 900 വര്‍ഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത് ഇവിടെത്തന്നെയാണ്.

കിരീടധാരണ ചടങ്ങുകള്‍ക്ക് കാന്റ്ബറി ആര്‍ച്ച് ബിഷപ്പാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണ് കിരീട ധാരണചടങ്ങിന്‍ നല്‍കിയിരിക്കുന്ന കോഡ്. 1308 മുതല്‍ കിരീടധാരണ ചടങ്ങിനായി ഉപയോഗിക്കുന്ന സിംഹാസനവും ലണ്ടന്‍ ടവറില്‍ സൂക്ഷിച്ചിരിക്കുന്ന കിരീടങ്ങളും ചടങ്ങിനായി വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ എത്തിക്കും. ബക്കിംങ്ഹാം കൊട്ടാരത്തില്‍ നിന്ന് കിംങ്‌സ് പ്രൊസഷന്‍ എന്ന് വിളിക്കുന്ന ഘോഷയാത്രയിലാണ് ചാള്‍സും ഭാര്യ കാമിലയും വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയിലേക്ക് എത്തിയത്. സൈനിക വേഷത്തിലാണ് ചാള്‍സ് ആബെയിലേക്ക് എത്തിയത്. 6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ലണ്ടനില്‍ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസമായി ഇത് മാറി.