‘ദ കേരള സ്റ്റോറി’: കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സമുദായത്തിനല്ല ഭീകരതക്കെതിരെയാണെന്നും സെന്‍സര്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ ഒരു സമുദായത്തിനും എതിരല്ലെന്നും ഭീകരതയ്ക്കെതിരെയാണെന്നും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്.

‘എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആഗോള തലത്തില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്നതെന്നുമാണ് ചിത്രത്തില്‍ വിവരിക്കുന്നത്. യുവ തലമുറയെ എപ്രകാരമാണ് ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ, ഓദ്യോഗിക ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിച്ച മൂന്ന് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയില്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതില്‍ വിവരിക്കുന്നത്. കൃത്യവും സമഗ്രവുമായ പരിശോധനകള്‍ക്ക് ശേഷമാണ് വിദഗ്ധര്‍ ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി നല്‍കിയത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കഴമ്പില്ല, അതില്‍ പൊതുതാത്പര്യവുമില്ല. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള ഹര്‍ജി തള്ളണം. ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ. അത്തരം സംഭവങ്ങളെ നാടകീയവല്‍ക്കരിച്ചിരിക്കുകയാണ് ചിത്രത്തില്‍. കലാകാരന്റെ ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്യം തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സുരക്ഷ തകര്‍ക്കുന്നതുമല്ല.ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 3,200 പെണ്‍കുട്ടികളെ മതംമാറ്റി ഭീകരതയിലേക്ക് ആകര്‍ഷിച്ചുവെന്ന് ടീസറില്‍ പറയുന്നത് സംബന്ധിച്ച് സിനിമയില്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ല. നിരപരാധികളായ സ്ത്രീകളെ എങ്ങനെയാണ് ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്നും മതം മാറ്റുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അയയ്ക്കുന്നതെന്നും ഭീകരഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതെന്നും യുദ്ധോപകരണങ്ങളാക്കി മാറ്റുന്നതെന്നുമാണ് വിവരിക്കുന്നത്’- സെന്‍സര്‍ ബോര്‍ഡിനുവേണ്ടി റീജണല്‍ ഓഫീസര്‍ മഹേഷ് വൈ. പട്ടേല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അതേസമയം, ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ് മനുവാണ് സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.