കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി; ടീസര്‍ നീക്കം ചെയ്യുമെന്നും നിര്‍മാതാക്കള്‍

കൊച്ചി: വിവാദചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. പ്രദര്‍ശനം തുടരാമെന്നും സ്റ്റേയില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, ചിത്രത്തിന്റെ ടീസര്‍ മുസ്ലീം മതവിശ്വാസികളുടെ വികാരണം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ വി ആര്‍ അനൂപ്, ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നേതാവ് തമന്ന, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റംഗം സി ശ്യാം സുന്ദര്‍, വെല്‍ഫെയര്‍ പാര്‍ടി എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എന്‍ നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

അതിനിടെ, വിവാദ പരാമര്‍ശം ഉളള ടീസര്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്നടക്കം നീക്കം ചെയ്യുമെന്ന നിര്‍മാതാക്കളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.