മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല, മിണ്ടണമെന്ന് നിര്‍ബന്ധമില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മൗനത്തെ അപലപിച്ചും, മുഖ്യമന്ത്രിയെ ന്യായീകരിച്ച എകെ ബാലനെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ചെന്നിത്തലയുടെ വാക്കുകള്‍

‘മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിര്‍ബന്ധമില്ല. എഐ കരാര്‍ റദ്ദാക്കി ജുഡിഷ്യല്‍ അന്വേഷണം വേണം.ഒരു വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്യുമോ? വ്യവസായ സെക്രട്ടറിയുടെ അമ്പേഷണം ആര്‍ക്കു വേണം.പാവപ്പെട്ടവരെ പിഴിഞ്ഞ് കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുമ്പോള്‍ എങ്ങനെ പ്രതിപക്ഷം മിണ്ടാതിരിക്കും? കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടരേഖകള്‍ എ കെ ബാലന്‍ കണ്ടില്ലേ? എന്നിട്ടും എന്താണ് തെളിവെന്ന് ചോദിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്നു. 232 കോടിയുടെ പദ്ധതി 68 കോടിക്കു കഴിയുമെന്ന് ലൈറ്റ് മാസ്റ്റര്‍ എംഡി വെളിപ്പെടുത്തി കഴിഞ്ഞു. എസ്ആര്‍ഐടിക്ക് ടെണ്ടര്‍ ലഭിച്ചത് ക്രമവിരുദ്ധമാണെന്ന് തെളിവു സഹിതം പുറത്തു വിട്ടിട്ടും എന്തേ നിഷേധിക്കാത്തത്? ബൂട്ട് സ്‌കീം അനുവിറ്റി സ്‌കീമിലേക്ക് ആരാണ് മാറ്റിയത്? കോര്‍ ഏരിയയില്‍ ഉപകരാര്‍ പാടില്ലെന്ന ടെണ്ടര്‍ വസ്തുത പാലിച്ചില്ല. പ്രസാഡിയോ കമ്പനിയിലെ 99 ശതമാനം ഷെയര്‍ ഉള്ള സുരേന്ദ്രകുമാര്‍ സിപിഎം സഹയാ ത്രികനാണ് അത്ഭുതകരമായ വളര്‍ച്ചയാണ് കമ്പനിക്കുള്ളത്. 500 % വര്‍ദ്ധനവുണ്ടായെന്ന് കമ്പനി പറയുന്നു അമിത് ഷായുടെ മകന്റെ കമ്പനിക്ക് ഇതിന് മുമ്പ് രാജ്യത്ത് 900 % വളര്‍ച്ച യുണ്ടായെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.കാലിക്കറ്റിലെ ഉപകരാറിലൂടെ പ്രസാദിയോക്ക് ക്യാമറ കരാര്‍ കിട്ടി ഇതൊന്നും ബാലന്‍ അറിഞ്ഞില്ലേ? ഇനിയും തെളിവ് ആവശ്യമുണ്ടോ?