എച്ച് ആര്‍ വേണ്ട; എഐ ഉണ്ടല്ലോ!

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ടെക് കമ്ബനിയായ ഐബിഎമ്മില്‍ 7800 തസ്തികകള്‍ ഇല്ലാതാവും. പകരം ഈ ജോലികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ട്. ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

അതേസമയം ചെലവുകള്‍ പരിമിതപ്പെടുത്താന്‍ ഐബിഎം ഈ വര്‍ഷം ആദ്യം കടുത്ത നടപടികളും പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ കമ്ബനി ഏകദേശം 4,000 തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്ബനിയുടെ എച്ച് ആര്‍ ജോലികളില്‍ 30 ശതമാനം മാനവ വിഭവ ശേഷി എഐ-യും ഓട്ടോമേഷനും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്ബനിക്ക് ഈ മേഖലയില്‍ ഏദേശം 26,000 തൊഴിലാളികളുണ്ട്, അതിനാല്‍, വരും വര്‍ഷങ്ങളില്‍ ഏകദേശം 7,800 ജോലികള്‍ എഐയെ ഉപയോഗിച്ച് നടത്താനാവുമെന്നും കമ്ബനി കരുതുന്നു.

രണ്ട് ബിസിനസ് യൂണിറ്റുകള്‍ വിറ്റഴിക്കാനും വില്‍ക്കാനുമുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഐബിഎം ഈ വര്‍ഷം ആദ്യം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. വര്‍ഷങ്ങളുടെ പാരമ്ബര്യമുള്ള ഐബിഎമ്മില്‍ 2020ലാണ് സിആഒ ആയി കൃഷ്ണ എത്തുന്നത്. 2024 അവസാനത്തോടെ പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളര്‍ ലാഭത്തിലേക്ക് കമ്ബനിയെ എത്തിക്കാനാണ് പുതിയ നീക്കങ്ങള്‍. നിലവില്‍ 2,60,000 ജീവനക്കാരാണ് ഐ.ബി.എമ്മിലുള്ളത്.