സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരന്‍ കസ്റ്റഡിയില്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ഏപ്രില്‍ 30 ന് സല്‍മാന്‍ഖാനെ കൊല്ലുമെന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് ഘോശാല രക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പൊലീസിനെ വിളിച്ചത്.

പിന്നീട് താണെയിലെ ശഹാല്‍പുരില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയാണ് അജ്ഞാത ഫോണ്‍കോളിനുടമയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭീഷണിയില്‍ കഴമ്ബില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. നേരത്തേയും സല്‍മാന്‍ ഖാന് നിരവധി ഭീഷണി ഈ മെയിലുകളും, കത്തുകളും ലഭിച്ചിരുന്നു.

തീഹാര്‍ ജയില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ പേരിലായിരുന്നു അവയെല്ലാം. സല്‍മാന്‍ ഖാന്‍ രാജസ്ഥാനിലെ വനങ്ങളില്‍ കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ ബിഷ്ണോയ് സമുദായത്തോട് മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി.