ആര്‍ എല്‍ വി: ഐഎസ്ആര്‍ഒയുടെ പരീക്ഷണം വന്‍ വിജയം

തിരുവനന്തപുരം: ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിക്ഷേപിച്ച് മടങ്ങിയെത്തുന്ന വിമാനരൂപത്തിലുള്ള പുനരുപയോഗ റോക്കറ്റ് (ആര്‍ എല്‍ വി) ഭൂമിയിലെ റണ്‍വേയിലിറക്കുന്ന പരീക്ഷണത്തില്‍ ചരിത്രവിജയം കുറിച്ച് ഇന്ത്യ. ഇന്നലെ രാവിലെ കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലെ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലെ റണ്‍വേയിലായിരുന്നു പരീക്ഷണം.

വിക്ഷേപണച്ചെലവ് കുത്തനെ കുറക്കാാനും ബഹിരാകാശ ടൂറിസത്തിനും ആകാശയാത്രകള്‍ക്ക് അതിവേഗ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിക്കുന്ന പദ്ധതികള്‍ക്കും സ്‌പെയ്‌സ് സ്റ്റേഷന്‍ പദ്ധതിക്കും പ്രയോജനപ്പെടുന്നതാണ് ഈ പരീക്ഷണവിജയം. ഇതിലെ സാങ്കേതികവിദ്യകള്‍ ജിഎസ്എല്‍വി, പിഎസ്എല്‍വി റോക്കറ്റുകളുടെ മികച്ച പ്രവര്‍ത്തനത്തിനുപകരിക്കും. സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റുകളുള്‍പ്പെടെയുള്ള പുനരുപയോഗ റോക്കറ്റുകള്‍ കടലിലെ പ്രത്യേക ബാര്‍ജുകളിലാണ് ഇറക്കുന്നത്.

ഇന്നലെ രാവിലെ 7.10ന് ചിത്രദുര്‍ഗയിലെ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ ഇന്ത്യന്‍ സേനയുടെ അമേരിക്കന്‍ നിര്‍മ്മിത ചിനൂക് ഹെലികോപ്ടര്‍ ഉപയോഗിച്ച് ആര്‍എല്‍വി റോക്കറ്റ് ഭൂമിയില്‍ നിന്ന് 4.6 കിമീ ഉയരത്തിലാണ് എത്തിച്ചത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥിന്റെ നേതൃത്വത്തില്‍ വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, എടിഎസ്പി പ്രോഗ്രാം ഡയറക്ടര്‍ ശ്യാംമോഹന്‍ എന്‍ എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.