1137.87 കോടി രൂപയുടെ അധിക വരുമാന നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

തിരുവനന്തപുരം: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5662.12 കോടി രൂപയാണ് വരുമാനമായിരുന്നു രജിസ്‌ട്രേഷന്‍ വകുപ്പിന് ലഭിച്ചത്. എന്നാല്‍, ബജറ്റ് ലക്ഷ്യം (4524.25 കോടി) വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ രജിസ്ട്രേഷന്‍ വകുപ്പ് നേടിയത്. സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയും രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 1523.54 കോടി രൂപയുമാണ് ലഭിച്ചത്. 2014 -15 ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2021-22 സാമ്ബത്തിക വര്‍ഷം 9,26,487 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

അതേസമയം, എറണാകുളം ജില്ലയാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയത് വയനാട് ജില്ലയാണ്. ന്യായവില വര്‍ദ്ധന മുന്നില്‍ കണ്ട് മാര്‍ച്ച് മാസം രജിസ്ട്രേഷനുകളുടെ എണ്ണം കൂടിയിരുന്നു. 1,37,906 ആധാരങ്ങളാണ് മാര്‍ച്ചില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 950.37 കോടി രൂപയുടെ വരുമാനവും നേടി. 1,16,587 ആധാരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്ത 2022 മാര്‍ച്ചില്‍ വരുമാനമാകട്ടെ 627.97 കോടി രൂപയും.

മാര്‍ച്ച് മാസത്തിലുണ്ടാകാനിടയുള്ള രജിസ്ട്രേഷനുകളുടെ വര്‍ധന കണക്കിലെടുത്ത് ഓണ്‍ലൈന്‍ സംവിധാനമായ പിഇഎആര്‍എല്‍ തടസം കൂടാതെ പ്രവര്‍ത്തിക്കുന്നതിനുള്ള മുന്‍കരുതല്‍ രജിസ്ട്രേഷന്‍ വകുപ്പ് സ്വീകരിച്ചിരുന്നു.