ബിഹാറിൽ ബോംബ് സ്‌ഫോടനം; 5 പേർക്ക് പരിക്ക്, സ്ഥിതിഗതികൾ നിരീക്ഷിച്ച് അമിത് ഷാ

പാട്‌ന: ബിഹാറിൽ ബോംബ് സ്‌ഫോടനം. സസാറാമിൽ ഉണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

രാമനവമി ദിനത്തിൽ സംഘർഷമുണ്ടായിടത്താണ് സ്‌ഫോടനം നടന്നത്. ഫോറൻസിക് സംഘവും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇതിനിടെയാണ് ഈ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്്യന്തര മന്ത്രി അമിത് ഷാ ഉത്കണ്ഠ രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. സംസ്ഥാന ഭരണകൂടത്തെ സഹായിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബീഹാറിലേക്ക് അധിക അർദ്ധസൈനിക സേനയെ അയക്കാനും തീരുമാനിച്ചു.