സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് ബാധ മനുഷ്യനിൽ സ്ഥിരീകരിച്ചു; രോഗബാധയുണ്ടായത് കൊൽക്കത്ത സ്വദേശിയ്ക്ക്

കൊൽക്കത്ത: സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് ബാധ മനുഷ്യനിൽ സ്ഥിരീകരിച്ചു. ലോകത്തിലാദ്യമായാണ് ഈ ഫംഗസ് ബാധ മനുഷ്യനിൽ സ്ഥിരീകരിക്കുന്നത്. കൊൽക്കത്ത സ്വദേശിയായ 61-കാരനാണ് ഫംഗസ്ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. സസ്യങ്ങളിലെ രോഗബാധ മനുഷ്യരിലേക്കും പകരാനുള്ള സാധ്യതകളാണ് ഇത് വ്യക്തമാക്കുന്നത്. കുമിൾ ശാസ്ത്രജ്ഞനായ വ്യക്തിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

സസ്യങ്ങളുമായും കൂണുൾപ്പടെയുള്ള ഫംഗസ് വർഗങ്ങളുമായും ഇയാൾ വളരെ അടുത്തിടപഴകിയിട്ടുണ്ട്. ഇതാണ് രോഗബാധയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു മാസമായി വിട്ടുമാറാത്ത ക്ഷീണം, ചുമ, ശബ്ദതടസ്സം, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങൾ അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. സി.ടി സ്‌കാൻ എടുത്തപ്പോൾ അദ്ദേഹത്തിന്റെ കഴുത്തിനു താഴെയായി ശ്വാസനാളത്തിൽ മുഴ കണ്ടെത്തി. തുടർന്നുളള പരിശോധനയിൽ ‘കോണ്ട്രോസ്റ്റീരിയം പർപ്യൂരിയം’ എന്ന വിഭാഗത്തിൽപ്പെട്ട ഫംഗസ് ബാധയുണ്ടെന്നും കണ്ടെത്തി.

സസ്യങ്ങളിൽ കണ്ടുവരുന്ന ഫംഗസ് ആണ് ‘കോണ്ട്രോസ്റ്റീരിയം പർപ്യൂരിയം’. ഇത് മനുഷ്യരിൽ മരണത്തിനുവരെ കാരണമാകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. അതേസമയം, ഫംഗസ് ബാധിതനായ ആളുടെ ശരീരത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെന്നും പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമായില്ലെന്നും ഡോക്ടർമാർ അറിയിച്ചു.