ഐപിഎല്‍: ആദ്യ ജയം ഗുജറാത്തിന്‌

അഹമ്മദാബാദ്: ഐ.പി.എല്‍ പതിനാറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ജേതാക്കളായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റുതുരാജ് ഗെയ്ക്വാദിന്റെ (92) വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഗുജറാത്ത് 4 പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യത്തിലെത്തി (182/5). 36 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ വിജയ ശില്പി. വൃദ്ധിമാന്‍ സാഹ (25), ഇംപാക്ട് പ്ലെയര്‍ സായ് സുദര്‍ശന്‍ (22), വിജയ് ശങ്കര്‍ (27) എന്നിവരും അവസാനം മിന്നലടികളുമായി പുറത്താകാതെ റഷീദ് ഖാനും (3 പന്തില്‍ 10), രാഹുല്‍ തെവാത്തിയയും (15) ഗുജറാത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

രാജ്വര്‍ദ്ധന്‍ ഹന്‍ഗാര്‍ക്കര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഗുജറാത്ത് ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുവീഴുമ്‌ബോഴും റണ്‍റേറ്റ് താഴാതെ റുതുരാജ് ചെന്നൈ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. 50 പന്ത് നേരിട്ട് 9 സിക്‌സും 4 ഫോറും ഉള്‍പ്പെടെയാണ് റുതുരാജ് 92 റണ്‍സ് അടിച്ചെടുത്തത്. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഹാര്‍ദിക്കിനെതിരെ രണ്ട് ഫോറുകള്‍ പായിച്ചാണ് റുതുരാജ് തുടങ്ങിയത്. ഋതുരാജിനൊപ്പം ഓപ്പണിംഗിനിറങ്ങിയ ഡെവോണ്‍ കോണ്‍വേയുടെ (1) കുറ്രിതെറിപ്പിച്ച് മൂന്നാം ഓവറില്‍ ഷമി ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും പകരമെത്തിയ മോയിന്‍ അലിയെ കൂട്ടുപിടിച്ച് (17 പന്തില്‍ 23)റുതുരാജ് സ്‌കോര്‍ ഉയര്‍ത്തി. അലിയെ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈയില്‍ എത്തിച്ച് റാഷിദ് ഖനാണ് കൂട്ടുകെട്ട് പൊളിച്ചത്.

പകരമെത്തിയ ബെന്‍ സ്റ്റോക്‌സിനെയും (7) റാഷിദിന്റെ പന്തില്‍ സാഹ പിടികൂടി. തുടര്‍ന്നെത്തിയ അമ്ബാട്ടി റായ്ഡുവിനൊപ്പം (12) റുതുരാജ് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ചെന്നൈ സ്‌കോര്‍ താഴാതെ നോക്കി. ടീം സ്‌കോര്‍ 121ല്‍ വച്ച് അമ്ബാട്ടിയെ ജോഷ്വാ ലിറ്റില്‍ ബൗള്‍ഡാക്കി. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന റുതുരാജിനെ അല്‍സാരി ജോസഫിന്റെ പന്തില്‍ ശുഭമാന്‍ ഗില്ലാണ് പിടികൂടിയത്. ജഡേജ (1) ജോസഫിനും ദുബെ (19) ഷമിക്കും വിക്കറ്റ് നല്‍കി മടങ്ങി. ധോണി 7 പന്തില്‍ 1 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 14 റണ്‍സുമായി പുറത്താകാതെ നിന്നു.