ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടുന്നു; വിമർശനവുമായി ബിജെപി നേതാക്കൾ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടുന്നുവെന്ന വിമർശനവുമായാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് യുഎസും ജർമനിയും അഭിപ്രായം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ പ്രതികരണം നടത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അനുരാഗ് ഠാക്കൂർ തുടങ്ങിയവരാണ് രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി എത്തിയത്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളെ ക്ഷണിച്ച രാഹുൽ ഗാന്ധിക്ക് നന്ദിയെന്ന് കിരൺ റിജിജു പരിഹസിച്ചു. ഓർക്കുക, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിദേശ ശക്തികളെ ഉപയോഗിച്ച് സ്വാധീനിക്കാൻ കഴിയില്ല. ഇന്ത്യ ഒരിക്കലും ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടിൽ അംഗീകരിക്കില്ല. കാരണം ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നാണെന്നും കിരൺ റിജിജു വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യ, രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾ രാജ്യത്തിനുള്ളിൽ ഒതുക്കി നിർത്തുന്നതിൽ വിശ്വസിക്കുന്നില്ല എന്നത് രാജ്യത്തിനു തന്നെ അപമാനമാണെന്ന് അനുരാഗ് ഠാക്കൂർ അറിയിച്ചു. അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടുന്നത്. പക്ഷേ, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന നവഭാരതം ഇത്തരം വിദേശ ഇടപെടലുകൾ അംഗീകരിക്കില്ലെന്ന് അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടിയെന്ന വിമർശനം കോൺഗ്രസ് തള്ളി. ഇത്തരമൊരു ഇടപെടലിനായി രാഹുൽ നീക്കം നടത്തിയതിന്റെ തെളിവു പുറത്തുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.