ഇടുക്കി: അരിക്കൊമ്പൻ മിഷൻ തടഞ്ഞ കോടതി നടപടിയിൽ പ്രതിഷേധവുമായി ജനങ്ങൾ. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്. ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ നടത്തുകയാണ് ജനങ്ങൾ. ഇടുക്കി സിങ്ക്കണ്ടത്തും നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചിന്നക്കാൽ റോഡ് പ്രതിഷേധക്കാർ ഉപരോധിക്കുകയും ചെയ്തു. അരിക്കൊമ്പനെ പിടികൂടികൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്.
അരിക്കൊമ്പന്റെ കാര്യത്തിൽ മറ്റെന്തെങ്കിലും വഴികളുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. വിഷയത്തിൽ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം അനുഭവപ്പെടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാവും ശാശ്വത പരിഹാരമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ആനയെ പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾവനത്തിലേക്ക് മാറ്റുന്നതും ജിഎസ്എം കോളർ ഘടിപ്പിച്ച് ഇപ്പോൾ എവിടെയാണോ അവിടെ തന്നെ വിട്ട് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും എന്നാലും അരിക്കൊമ്പന്റെ ആക്രമണത്തിൽ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. ഹൈക്കോടതി വിധി തികച്ചും നിരാശജനകമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

