വായ്പകള്‍ തിരിച്ചടച്ചെന്ന് അദാനി ഗ്രൂപ്പ്; വിശദീകരണം വേണമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍

മുംബൈ: 215 കോടി ഡോളറിന്റെ (ഏകദേശം 17,600 കോടി രൂപ) വായ്പകള്‍ തിരിച്ചടച്ചെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഗ്രൂപ്പിന്റെ അവകാശവാദം ശരിയല്ലെന്നും ഇപ്പോഴും ഗ്രൂപ്പ് കമ്ബനികളുടെ ഓഹരികള്‍ ബാങ്കുകളുടെ കൈവശം പണയത്തിലുണ്ടെന്നും ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയതിനെത്തുടര്‍ന്ന് വിശദീകരണം തേടി രംഗത്തെത്തിയിരിക്കുകയാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും.

‘നിയമപ്രകാരം ലഭ്യമായ രേഖകളില്‍ ഗ്രൂപ്പിലെ ഏതാനും കമ്ബനികളുടെ ഓഹരികള്‍ ബാങ്കുകള്‍ ഇനിയും വിടുതല്‍ ചെയ്തിട്ടില്ല. അതിനര്‍ഥം ഈ വായ്പകള്‍ പൂര്‍ണമായി തിരിച്ചടച്ചിട്ടില്ലെന്നതാണ്. ഒരുഭാഗം മാത്രമാണ് ഗ്രൂപ്പ് തിരിച്ചടച്ചതെന്നും ഓഹരിവില കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്താന്‍ ബാങ്കുകള്‍ ആവശ്യപ്പെടാതിരിക്കാനാണ് ഇത്. അദാനി ഗ്രൂപ്പ് വായ്പ തിരിച്ചടച്ചതായി വെളിപ്പെടുത്തല്‍ നടത്തിയ ശേഷം അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ഓഹരികള്‍ മാത്രമാണ് ബാങ്കുകള്‍ പൂര്‍ണമായി വിടുതല്‍ ചെയ്തത്. അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ ഇപ്പോഴും പണയത്തിലുണ്ട്. സാധാരണ വായ്പ തിരിച്ചടച്ചാല്‍ ഉടന്‍ ഓഹരികള്‍ വിടുതല്‍ ചെയ്യാറുണ്ട്. എന്നാല്‍, അദാനി ഇക്കാര്യം പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടിട്ടും ഓഹരികള്‍ വിടുതല്‍ ചെയ്യാത്തത് അസാധാരണമാണ്’- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കമ്ബനി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അദാനി എന്റര്‍പ്രൈസസ് ഓഹരിവില ചൊവ്വാഴ്ച 121 രൂപയുടെ നഷ്ടവും നേരിട്ടു. ഗ്രൂപ്പിലെ മറ്റ് ഒമ്ബതു കമ്ബനികളുടെയും ഓഹരിവില നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്.