‘സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിര്‍ത്തണം’: മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിര്‍ത്തണമെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയായിരുന്നു ഖര്‍ഗെയും ഉയര്‍ത്തിയത്.

‘അദാനിയുടെ ഷെല്‍ കമ്ബനിയിലെ 20,000കോടി ആരുടേതാണ്?, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോസ്‌കി, വിജയ് മല്യ, ജികിന്‍ മെഹ്ത തുടങ്ങിയവരുടേതാണോ? ഇത് നിങ്ങളുടെ അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതിയിലെ അംഗങ്ങള്‍ ആണോ? നിങ്ങളാണോ ഇതിന്റെ കണ്‍വീനര്‍? എന്തുകൊണ്ടാണ് നിങ്ങളുടെ കര്‍ണാടക സര്‍ക്കാരിന് മേല്‍ നാല്‍പ്പത് ശതമാനം കമ്മീഷനെന്ന് ആരോപിക്കുന്നത്? മേഘാലയിലെ ഒന്നാം നമ്ബര്‍ അഴിമതിയില്‍ നിങ്ങളുടെ സര്‍ക്കാരിന് പങ്കില്ലേ?ചത്തീസ്ഗഢിലേയും രാജസ്ഥാനിലേയും അഴിമതികളില്‍ ബിജെപി എംപിമാര്‍ക്ക് പങ്കില്ലേ?- ഖര്‍ഗെ ചോദിച്ചു.

അതേസമയം, ചില പാര്‍ട്ടികള്‍ അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതി (ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍) തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആരോപിച്ചിരുന്നു. ‘ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോള്‍ ഒരേ വേദിയില്‍ ഒത്തുചേരുകയാണ്. ഇന്ത്യ മഹത്തായ ഉയര്‍ച്ചകളില്‍ നില്‍ക്കുമ്‌ബോള്‍, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നത് സ്വാഭാവികമാണ്. ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ നല്‍കിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുമ്‌ബോള്‍, ഏജന്‍സികള്‍ ആക്രമിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ഉണ്ടാകുന്നു. കോടതിയാണ് എതിര്‍ വിധി പറയുന്നതെങ്കില്‍ അവയും ചോദ്യം ചെയ്യപ്പെടുന്നു. (അഴിമതി സംരക്ഷിക്കല്‍ പദ്ധതി) ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍ നടത്താനാണ് ചില പാര്‍ട്ടികള്‍ ഒത്തുചേരുന്നതെന്ന് നിങ്ങള്‍ എല്ലാവരും കാണുന്നുണ്ടല്ലോ?- ഡല്‍ഹിയിലെ ഒരു ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.