അര്‍ജന്റീനയ്ക്ക് ജയം; മെസിയുടേത് 800-ാം ഗോള്‍

ലോകകപ്പിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രീകിക്ക് ഗോളുമായി തിളങ്ങിയ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു പനാമയെ തോല്‍പ്പിച്ചത്.

ആദ്യപകുതി ഗോള്‍രഹിതമായി പനാമ സംരക്ഷിച്ചെങ്കിലും മെസിയുടെ സെറ്റ്പീസ് മികവില്‍ ആതിഥേയര്‍ വിജയം തുറന്നെടുക്കുകയായിരുന്നു. തിയാഗോ അല്‍മാഡ, മെസി എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. മെസിയുടേത് കരിയറിലെ 800 -ാം ഗോളായിരുന്നു. ആദ്യ മത്സരത്തിനിറങ്ങിയ അര്‍ജന്റീന, ഖത്തര്‍ ലോകകപ്പില്‍ കളിച്ച താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത്. പന്തിനുമേല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും സ്വന്തം ഗോള്‍മുഖം അടച്ചുപ്രതിരോധിച്ച പാനമ, ലയണല്‍ സ്‌കലോനിയുടെ സംഘത്തെ ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ അനുവദിച്ചില്ല.

രണ്ടാം പകുതിയില്‍ കടുപ്പമേറിയ പ്രതിരോധം പാനമ തുടര്‍ന്നെങ്കിലും കളിയുടെ അവസാന ഘട്ടത്തില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ ആതിഥേയര്‍ എപ്പോള്‍ വേണമെങ്കിലും ഗോളടിക്കാം എന്നു തോന്നി. പൗളോ ഡിബാലയുടെ ഒരു പെനാല്‍ട്ടി അപ്പീല്‍ നിരസിക്കപ്പെട്ടതിനു പിന്നാലെ 25 മീറ്റര്‍ അകലെ വെച്ചു ലഭിച്ച ഫ്രീകിക്ക് ആണ് അര്‍ജന്റീനയുടെ ആദ്യഗോളിന് വഴിതുറന്നത്. കിക്കെടുത്ത മെസി ഗോള്‍കീപ്പറെ പൂര്‍ണമായി കീഴടക്കിയെങ്കിലും പന്ത് പോസ്റ്റിന്റെ വലതുമൂലയില്‍ ഇടിച്ചുമടങ്ങി. റീബൗണ്ടില്‍ റോഡ്രിഗോ ഡിപോളിന്റെ ശ്രമം വിഫലമായെങ്കിലും ഒപ്പമെത്തിയ അല്‍മാഡയ്ക്കു പിഴച്ചില്ല. ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഷോട്ട് തടയാന്‍, അതുവരെ മികച്ച സേവുകളുമായി കളംനിറഞ്ഞ പാനമ കീപ്പര്‍ ഹോസ ഗെറ പൊസിഷനിലുണ്ടായിരുന്നില്ല. 89-ാം മിനുട്ടില്‍, തന്റെ 800-ാം കരിയര്‍ ഗോള്‍ കണ്ടെത്തിയ മെസി ലോകചാമ്ബ്യന്മാരുടെ വിജയമുറപ്പിച്ചു. ഇത്തവണ 22 മീറ്റര്‍ അകലെ നിന്ന് സൂപ്പര്‍ താരം ഉയര്‍ത്തിവിട്ട പന്ത് വായുവില്‍ വളഞ്ഞ് ഗോള്‍കീപ്പറുടെ ഇടതുവശത്തുകൂടിയാണ് പോസ്റ്റിലേക്ക് താണിറങ്ങിയത്. ഹോസെ ഗെറയുടെ മുഴുനീളന്‍ ഡൈവ് വിഫലമാക്കിയായിരുന്നു മെസിയുടെ ഗോള്‍. അര്‍ജന്റീനയ്ക്കു വേണ്ടി മെസിയുടെ 99-ാം ഗോള്‍ കൂടിയായിരുന്നു ഇത്.