60 പവന്റെ ആഭരണങ്ങള്‍ മോഷണം പോയി; പരാതി നല്‍കി ഐശ്യര്യ രജനീകാന്ത്

ചെന്നൈ: സംവിധായികയും സൂപ്പര്‍ താരം രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തിന്റെ ചെന്നൈയിലെ തേനാംപേട്ടിലെ സെന്റ് മേരീസ് റോഡിലുള്ള വസതിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.

ഫെബ്രുവരി 27 ന് തന്റെ വീട്ടിലെ ലോക്കറില്‍ നിന്ന് 60 പവനോളം വിലപിടിപ്പുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് തേനാംപേട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. ഡയമണ്ട് സെറ്റുകള്‍, അണ്‍കട്ട് ഡയമണ്ട്, ടെമ്ബിള്‍ ജ്വല്ലറി കളക്ഷന്‍,ആന്റിക് ഗോള്‍ഡ് പീസുകള്‍, നവരത്നം സെറ്റുകള്‍, വളകള്‍ അടക്കം ലക്ഷക്കണക്കിന് വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.

അതേസമയം, വീട്ടില്‍ ജോലി ചെയ്യുന്ന മൂന്ന് ജോലിക്കാരാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നതെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019ല്‍ സഹോദരി സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിന് അണിയാനായി വാങ്ങിയ ആഭരങ്ങളാണ് മോഷണം പോയിരിക്കുന്നത്. വീടിന്റെ ലോക്കറിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചുവെന്ന് ഐശ്വര്യ രജനികാന്ത് പരാതിയില്‍ പറയുന്നു. ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് വീട്ടുജോലിക്കാര്‍ക്ക് അറിയാമെന്നും ഐശ്വര്യയുടെ പരാതിയിലുണ്ട്.