ബിഷപ്പിന്റെ പ്രസ്താവനയിൽ ഭരണ, പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്തിന്; ചോദ്യവുമായി വി മുരളീധരൻ

തിരുവനന്തപുരം: തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന ബിഷപ്പിന്റെ പ്രസ്താവനയിൽ ഭരണ, പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇരുകൂട്ടരുംകൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത പാടില്ല. മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്. മാർ ജോസഫ് പാംപ്ലാനിക്കിനെതിരേ രംഗത്തുവരുന്ന എം വി ഗോവിന്ദനും വി.ഡി. സതീശനും അതോർക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ അപൂർവ സ്മാരകം ഒറ്റയടിക്ക് മോസ്‌ക് ആയി മാറിയപ്പോൾ മൗനം പാലിച്ചവരാണ് ക്രിസ്ത്യാനികളുടെ വക്താക്കളായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘ചോദ്യം : ബിജെപിയോട് അയിത്തമില്ലേ ?
ഉത്തരം : അയിത്തമില്ലാതാക്കാൻ എക്കാലവും പ്രയത്‌നിച്ചവരാണ് കത്തോലിക്ക സഭ , ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയല്ലേ ?
ചോദ്യം : താങ്കൾ പറയുന്നത് ജനങ്ങൾ സ്വീകരിക്കുമോ ?
ഉത്തരം : മലയോര കർഷകരുടെ വികാരമാണ് ഞാൻ പറഞ്ഞത് …
ചോദ്യം: ബിജെപിക്ക് എം.പിയുണ്ടായാൽ ക്രൈസ്തവർക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ?
ഉത്തരം : എന്ന് ഞാൻ കരുതുന്നില്ല, പ്രശ്‌നപരിഹാരത്തിന് ആളാവുമല്ലോ ‘
പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ഇളിഭ്യരായി…..!
അതോടെ എം.വി ഗോവിന്ദനും വി.ഡി സതീശനും ബിഷപ്പിനെതിരെ രംഗത്തിറങ്ങി….
റബറിന്റെ പേരിൽ നിലപാട് എടുക്കരുത് പോലും !
ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ ഇത്ര അസ്വസ്ഥത എന്തിന് ?
ജപ്തി ഭീഷണിയിൽ റബർ കർഷകൻ ആത്മഹത്യ ചെയ്യുന്നതല്ല, ക്രിസ്ത്യാനികൾ ബിജെപിയോട് അയിത്തം കാട്ടണമെന്നാണ് ‘സഖ്യകക്ഷികളു’ടെ താൽപര്യം….
താങ്ങുവിലയിലെ തട്ടിപ്പും, ജപ്തിഭീഷണിയും മൂലം കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പുറത്തു വിടണം….
മാറിമാറി ഭരിച്ചവരുടെ വഞ്ചനയിൽ മനംമടുത്താണ് കർഷകൻ ബിജെപിയിൽ പ്രതീക്ഷ വയ്ക്കുന്നത്…
ക്രിസ്ത്യൻ സഹോദരങ്ങൾ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത്…
‘ഇരട്ട എഞ്ചിൻ സർക്കാർ’ നടപ്പാക്കിയ വികസനങ്ങൾക്കാണ് ജനം വോട്ടു ചെയ്തത്…
ക്രിസ്ത്യൻ ദേവാലയം അടിച്ചുതകർത്ത ഛത്തിസ്ഗഡിൽ കോൺഗ്രസാണ് ഭരിക്കുന്നതെന്ന് മറക്കരുത്….
ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ അപൂർവ സ്മാരകം ഒറ്റയടിക്ക് മോസ്‌ക് ആയി മാറിയപ്പോൾ മൗനം പാലിച്ചവരാണ് ക്രിസ്ത്യാനികളുടെ വക്താക്കളായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്…!
സാമൂഹ്യവിരുദ്ധർ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവർ കേരളത്തിൽ പ്രധാനമന്ത്രിയുടെ വർധിക്കുന്ന ജനപ്രീതിയിൽ പരിഭ്രാന്തി പൂണ്ടവരാണ്…’