ബ്രഹ്മപുരം തീപ്പിടിത്ത പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷകള്‍ മാറ്റിവെക്കില്ല: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്ത പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷകള്‍ മാറ്റിവക്കില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

‘ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച് കുട്ടികള്‍ക്ക് പരാതി ഇല്ല. ചുറ്റുമുള്ള വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്‌ളാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും. ജില്ലാ കളക്ടര്‍, കോര്‍പറേഷന്‍ എന്നിവരുമായി ആലോചിച്ചു തീരുമാനിക്കും’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ബ്രഹ്മപുരത്തെ മാലിന്യപ്പുകക്ക് ശമനമില്ലാതായതോടെ നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോയത്. പലരും ബന്ധുവീടുകളിലും ഹോട്ടലുകളിലും അഭയം തേടി. മാലിന്യ പ്ലാന്റിന് സമീപമുള്ള ഫ്‌ളാറ്റുകളിലെ കുട്ടികളും പ്രായമായവരും നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്’- ഐഎംഎ ചൂണ്ടിക്കാട്ടി.