എം വി ഗോവിന്ദൻ കേസ് കൊടുത്താൽ നേരിടാൻ തയ്യാർ; കേസ് കൊടുക്കാൻ മുഖ്യമന്ത്രിയേക്കൂടി ഉപദേശിക്കണമെന്ന് സ്വപ്ന

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കേസ് കൊടുത്താൽ നേരിടാൻ തയ്യാറാണെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി തനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

താൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്തതും എം.വി. ഗോവിന്ദന്റെ പേര് പരാമർശിച്ചതും വിജേഷ് സമ്മതിച്ചു. വിജേഷിനെതിരെ തെളിവുകളുണ്ട്. അത് അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. വിജേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ എന്താണെന്ന് തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് താൻ കരുതുന്നുവെന്നും സ്വപ്‌ന പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എന്തായാലും വിജേഷ് പിള്ള @വിജയ് പിള്ള ഇപ്പോൾ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫർ ചെയ്തതും സമ്മതിച്ചു. എം വി ഗോവിന്ദന്റെയും യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു. എയർപോർട്ടിൽ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വർണ്ണ കടത്ത് കേസിലെ തെളിവുകൾ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണ് എന്നാണ്. എനിക്ക് ഒരു കാര്യമേ പറയാൻ ഉള്ളൂ. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇ ഡി ക്കും ഉൾപ്പടെ ഉള്ള ഏജൻസികൾക്ക് തെളിവ് സഹിതം പരാതി കൊടുത്തു.

പോലീസും ഏജൻസികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ ഉള്ള നടപടികൾ ആരംഭിച്ചു. ഇനി ഏജൻസികൾ ആണ് ആരാണ് വിജേഷ് പിള്ള എന്തായിരുന്നു ഇതിന്റെ ഉദ്ദേശം ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു ഇത് ഒരു യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരേണ്ടത്. വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസിൽ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാൻ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തിൽ എനിക്ക് സംശയം ഉണ്ട്. ഇപ്പോൾ തെളിവുകൾ പുറത്ത് വിടാൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഏജൻസികളിൽ കൊടുത്തിട്ടുള്ള തെളിവുകൾ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കിൽ അവിടെ ഞാൻ അത് ഹാജരാക്കിക്കൊള്ളാം.

ശ്രീ എം വി ഗോവിന്ദൻ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാൻ കരുതുന്നു.