കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് ;കീഴടങ്ങി ഫേസ്ബുക്ക്

facebook

ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെയാണ് ഫേസ്ബുക്ക് കീഴടങ്ങിയത്.ഇന്ത്യയിലാണ് ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഔദ്യോഗിക പേജുകള്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഇന്ത്യയിലാണ്.

താല്‍ക്കാലികമായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്ക് സേവനം തടഞ്ഞാല്‍ അന്താരാഷ്ട്ര തലത്തിലും വലിയ തിരിച്ചടിയായിരിക്കും. ഇതിന്റെ ചുവടു പിടിച്ച് മറ്റു രാജ്യങ്ങളും രംഗത്തുവന്നാല്‍ കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് കേന്ദ്രത്തിന് മുന്നില്‍ കീഴടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഫേസ്ബുക്ക് തയാറാണ്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ പാലിക്കാത്തിനാല്‍ ക്രിമിനല്‍ നിയമ നടപടികള്‍ ഉണ്ടാകുമായിരുന്നു. സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം ഫേസ്ബുക്ക് അംഗീകരിച്ചിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധിയാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.