ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപിടിത്തം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി, കൃത്യമായ മറുപടിയില്ലെങ്കിൽ അച്ചടക്ക നടപടിയെന്ന് മുന്നറിയിപ്പ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ അധികൃതർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഹൈക്കോടതി. വിഷയത്തിൽ സർക്കാരും കൊച്ചി കോർപറേഷനും മലിനീകരണ നിയന്ത്രണ ബോർഡും വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും കോർപറേഷൻ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി ബ്രഹ്മപുരം തീപിടിത്തം മനുഷ്യനിര്‍മിതമാണോയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നൽകിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ദേവൻ രാമചന്ദ്രൻ കത്ത് നൽകിയത്. തുടർന്നാണ് സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

ബുധനാഴ്ച്ച കോടതിയിൽ ഹാജരാകണമെന്നാണ് ജില്ലാ കളക്ടർക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, തീപിടിത്തം അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകിയതായി സർക്കാർ കോടതിയെ അറിയിച്ചു.

കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. എന്നാൽ, ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി വിമർശിച്ചു. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ സെക്രട്ടറി ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. രേഖകളും ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം നടത്തണമെന്നും വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.