കോണ്‍ഗ്രസ് ലീഗ് വെല്‍ഫയര്‍ പാര്‍ട്ടി അന്തര്‍ധാര വ്യക്തം; ഇതിന്റെ തുടര്‍ച്ചയാകും ആര്‍എസ്എസ്-ജമാ അത്തെ ഇസ്ലാമി ചര്‍ച്ചയെന്നും എം.വി ഗോവിന്ദന്‍

കാസര്‍കോട്: ആര്‍എസ്എസുമായുള്ള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് ലീഗ് വെല്‍ഫയര്‍ പാര്‍ട്ടി അന്തര്‍ധാര വ്യക്തമാണ്. എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്റെ തുടര്‍ച്ചയാകും ആര്‍ എസ് എസ് ജമാ അത്തെ ഇസ്ലാമി ചര്‍ച്ച എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണത്തില്‍ യു ഡി എഫ് നേതൃത്വം ആണ് നിലപാട് വ്യക്തമാകേണ്ടത്. ഇസ്ലാം വര്‍ഗീയ വാദത്തിന്റെ കേന്ദ്രമാണ് ജമാഅത്തെ ഇസ്ലാമി. ഇസ്‌ളാമോഫോബിയ പടര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ആരോപിക്കുന്ന ജമാ അത്തെ ഇസ്‌ളാമി എന്തിനാണ് ഏറ്റവുമധികം ഇസ്‌ളാമോഫോബിയ പടര്‍ത്തുന്ന ആര്‍ എസ് എസുമായി ചര്‍ച്ച നടത്തുന്നത്?’- അദ്ദേഹം ചോദിച്ചു.

അതേസമയം, കാസര്‍കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എം.വി ഗോവിന്ദന്‍ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ‘ജനപക്ഷ ജാഥയാണ്. കോണ്‍ഗ്രസും ബിജെപിയും അസ്വസ്ഥമാകുന്നത്. സ്വാഭാവികം.പിണറായി വിജയന് വേണ്ടിയല്ല കേരള സര്‍ക്കാരിനുള്ള രക്ഷാ കവചമൊരുക്കാനാണ് ജാഥ.കെ.സി വേണുഗോപാലിന് സ്ഥലജലവിഭ്രാന്തിയാണ്. അതുകൊണ്ടാണ് പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ഒരു പോലെ കാണുന്നത്’- എം വി ഗോവിന്ദന്‍ വ്യക്തമാക്കി.