ബിബിസി ഓഫീസിലെ റെയ്ഡ് ഇന്നും തുടരുന്നു

ഡല്‍ഹി: ഡല്‍ഹിയിലും മുംബൈയിലുമുള്ള ബിബിസി ഓഫീസിലെ ആദായ നികുതി പരിശോധന ഇന്നും തുടര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള ലാഭവിഹിതത്തിന് നികുതി അടയ്ക്കുന്നതില്‍ നടത്തിയ തിരിമറി കണ്ടെത്താന്‍ അക്കൗണ്ട് ബുക്കുകള്‍, കമ്ബ്യൂട്ടറുകള്‍, ജീവനക്കാരുടെ മൊബൈലുകള്‍ എന്നിവയിലെ വിവരങ്ങള്‍ പകര്‍ത്തുന്ന ജോലിയാണ് പുരോഗമിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയുമായി പരമാവധി സഹകരിക്കുന്നുണ്ടെന്ന് ബി.ബി.സി അറിയിച്ചു. വാര്‍ത്താ വിഭാഗം ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ഓഫീസില്‍ എത്തുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയുള്ള പരിശോധന ദുഷ്ടലാക്കോടെയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ അമേരിക്കന്‍ പത്രങ്ങള്‍ വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ക്കുള്ള ഇത്തരം പ്രതികരണം വളര്‍ന്നുവരുന്ന ശക്തിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടി.

2014 മുതല്‍ ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റും യു.കെ സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനും വിമര്‍ശിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പ്രതിഷേധക്കുറിപ്പുകള്‍ ഇറക്കിയിട്ടുണ്ട്.